സ്ത്രീകള്‍ക്കെതിരെ സിപിഎം നടത്തുന്ന സംഘടിത സൈബര്‍ ആക്രമണങ്ങള്‍ പെരുകുന്നു- ശോഭാ സുരേന്ദ്രന്‍

0

സിപിഎം അനുഭാവികളൊ പ്രവര്‍ത്തകരൊ അല്ലാത്ത സ്ത്രീകള്‍ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി സംഘടിതമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം ശോഭാ സുരേന്ദ്രന്‍. സ്ത്രീകള്‍ എല്ലാ മേഖലകളിലും പ്രയാസം അനുഭവിക്കുന്നവരാണ് എന്നാല്‍, സ്ത്രീകളായ പൊതു പ്രവര്‍ത്തകരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയാക്കുകയാണെന്ന് #InkoAsks എന്ന ട്വിറ്റര്‍ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ട്വിറ്ററിലെ പ്രമുഖ ദേശീയ, വലത് സ്ത്രീപക്ഷ ഹാന്‍ഡിലായ @Inkoshi_ യുടെ ചോദ്യങ്ങള്‍ക്കാണ് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയത്. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ .

Q: നിലവിലെ സാമൂഹ്യ മാധ്യമങ്ങളിലും പൊതുപ്രവർത്തനങ്ങളിലും താങ്കൾ അടക്കം ഒരുപാട് സ്ത്രീകൾ സൈബർ ആക്രമണം നേരിടുന്നുണ്ട്. ഈ അധിക്ഷേപങ്ങളെ എങ്ങനെ കാണുന്നു?

A: സ്ത്രീകൾ എല്ലാ മേഖലയിലും പ്രയാസം അനുഭവിക്കുന്നവരാണ്. പക്ഷെ സ്ത്രീകളായ പൊതുപ്രവർത്തകർ എന്ന് ചോദിച്ചാൽ, കേരളത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കാരല്ലാത്ത ഏത് പൊതുപ്രവർത്തകരും സൈബർ ആക്രമണത്തിന് ഇരയാകുന്ന രീതിയാണ് നിലവിലുള്ളത്. നിങ്ങൾ സിപിഎം അല്ലെങ്കിൽ നിങ്ങൾ തെരുവിൽ അക്രമിക്കപ്പെടുമായിരുന്നു. ഇപ്പോൾ നിങ്ങൾ സിപിഎം അല്ലെങ്കിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടും എന്ന അവസ്ഥയാണ്. ഇപ്പോൾ മാധ്യമപ്രവർത്തകർ എതിരായപ്പോൾ അവരെയും ആക്രമിക്കുകയാണ്. ഇത് സംഘടിതമല്ല എന്ന് എങ്ങനെ പറയാൻ കഴിയും?

നവമാധ്യമങ്ങൾ സമൂഹത്തെ നന്മയിലേക്കാണ് നയിക്കേണ്ടത്. അതിതീഷ്ണമായ പോരാട്ടങ്ങളിലൂടെ പൊതു പ്രവർത്തനത്തിറങ്ങിയ സ്ത്രീകൾ, അവർക്കെതിരെ ഒളിഞ്ഞിരുന്ന യുദ്ധം ചെയ്യുന്നവരെ കണ്ട് പിൻവാങ്ങില്ല.

Q: കേരളത്തിൽ ഒരുപക്ഷേ എല്ലാവർക്കും ആകെ അറിയാവുന്ന BJP യിലെ ഒരേ ഒരു വനിത നേതാവാണ് താങ്കൾ. എന്തുകൊണ്ടാണ് കേരള ബിജെപിയിൽ സ്ത്രീകളെ അധികം കാണാത്തത്?

A: ഭാരതീയ ജനതാ പാർട്ടിയുടെ ഭരണഘടന സ്ത്രീകളെ കൂടുതൽ രാഷ്ട്രീയത്തിലെത്തിക്കാൻ പൊളിച്ചു മാറ്റിയതാണ്. മറ്റൊരു രാഷ്ട്രീയ പാർട്ടിയും അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ പാർട്ടികളുടെ അന്തിമ തീരുമാനം എടുക്കുന്ന കമ്മിറ്റികളിൽ സ്ത്രീകൾ ഉണ്ടായിരിക്കേണ്ടതാണ്.

കേരളം പുരോഗമനവാദികളുടെ നാടാണ്, ബാക്കി സംസ്ഥാനങ്ങളെല്ലാം ഏതോ അവികസിത രാജ്യത്തിന്റെ തരിശ്‌ ഭൂമികളാണ് എന്ന മട്ടിൽ സംസാരിക്കുന്നവരുണ്ട്. ഇന്ത്യയിൽ എത്രയോ ദശകങ്ങൾക്ക് മുൻപാണ് സുഷമ ജിയും ഉമാ ഭാരതി ജിയും ഒക്കെ മുഖ്യമന്ത്രി ആയത്. കേരളത്തിൽ ഇത് നടക്കുമോ?

കെ കെ ശൈലജ മികച്ച മന്ത്രിയാണെന്ന് അവരുടെ തന്നെ പ്രചരണം ജനങ്ങളെ സ്വാധീനിക്കുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ വാർത്താസമ്മേളനം ഉൾപ്പടെ എല്ലാം പിണറയി വിജയൻ ഹൈജാക്ക് ചെയ്തില്ലേ? ഇവരാണോ യഥാർത്ഥ നവോഥാന സ്ത്രീ സംരക്ഷകർ? ആ തലത്തിൽ നോക്കിയാൽ കേരളം ഒരു സ്ത്രീ സൗഹാർദ്ദ പ്രദേശമല്ല.

വ്യക്തിപരമായ അനുഭവം ചോദിച്ചാൽ ബാലഗോകുലത്തിൽ 13ആം വയസ്സ് മുതൽ പ്രസംഗിച്ചു തുടങ്ങിയ ഒരാളാണ് ഞാൻ. അവിടെയൊന്നും ജാതിയുടെയോ ലിംഗഭേദത്തിന്റെയോ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീകൾക്ക് കൃത്യമായ അംഗീകാരം നൽകണം. എന്നാലേ സ്ത്രീക്ക് മുൻപോട്ട് വരാൻ കഴിയൂ.

Q: അമേഠിയിലെ സ്മൃതി ഇറാനിയുടെ പ്രവർത്തനവുമായാണ് താങ്കളുടെ പാർട്ടി പ്രവർത്തനങ്ങളെ എല്ലാവരും താരതമ്യം ചെയ്യുന്നത്. പക്ഷേ ജയിക്കാൻ സാധ്യത ഉള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം ലഭിക്കാതെ പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ?

A: ഇത്തരം വിശേഷണങ്ങളിൽ അഭിരമിക്കരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. ബിജെപിയുടെ ഒരു എളിയ പ്രവർത്തകയാണ്. പാർട്ടി ഏൽപ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ട്. അതിനിടയിൽ പരീക്ഷണഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടിയും വരും.

ബിജെപിയെ സംബന്ധിച്ച് ഒരുപാട് പ്രതികൂല ഘടകങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. പക്ഷെ മത്സരിക്കുന്നിടത്ത് വോട്ട് ഇരട്ടിയിലധികമാക്കാൻ സാധിച്ചുവെന്നത് വസ്തുതയുമാണ്. അത് കൊണ്ട് തന്നെ മുന്നോട്ട് തന്നെയാണ് യാത്രയെന്ന് പറയാം.

Q: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പാക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെയാണ് അതിനെ ജനങ്ങളിലേക്ക് മോദി സർക്കാരിന്റെ പദ്ധതി എന്ന രീതിയിൽ എത്തിക്കുന്നത്?

A: പദ്ധതികളുടെ പേരു മാറ്റുന്നത് സി പി എമ്മിൻ്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. എന്നാൽ നരേന്ദ്ര മോദി ജിയുടെ സർക്കാരിൻ്റെ നയം സബ് കാ സാത്ത് സബ് കാ വികാസെന്നതാണ്. ഏത് പേരിലായാലും വികസനം ജനങ്ങളിലേക്കെത്തണം. അത് പോലും സി പി എം സർക്കാർ തടയാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ എട്ടുകാലി മമ്മൂഞ്ഞുകളുടെ വ്യാജ പ്രചരണം തടയാൻ താഴെത്തട്ടിൽ പ്രവർത്തനം ഊർജ്ജിതമാക്കുന്നുണ്ട്. എന്നാൽ നവമാധ്യമങ്ങളിലാണെങ്കിൽ അതിൽ നിങ്ങളോരോരുത്തരുടെയും സഹായം കൂടിയെ തീരൂ.

Q: ബിജെപിയുടെ മെമ്പർഷിപ് ക്യാമ്പയിൻ വിജയകരമായി നടന്നപ്പോൾ അതിൽ ശിവരാജ് സിംഗ് ചൗഹാനോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ആളാണ് താങ്കൾ. ആ അനുഭവം ഒന്ന് വിവരിക്കാമോ?

A: ജെ പി നദ്ദാ ജി ഏൽപ്പിച്ച ചുമതല 20 ശതമാനത്തിൽ നിന്ന് സൗത്ത് ഇന്ത്യയിലെ ബിജെപി മെമ്പർഷിപ്പ് 30% എത്തിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിന്നുള്ള പ്രവർത്തകരോട് അടുത്തിടപഴകാനും അത് മൂലം, പ്രവർത്തനം അവസാനിച്ചപ്പോൾ മെമ്പർഷിപ് 40 ശതമാനമാക്കാനും സാധിച്ചിരുന്നു. വളരെ ലളിതമായ പെരുമാറ്റം ആരെയും ആകർഷിക്കുന്ന പ്രസംഗം. ചൗഹാൻ ജിയോടൊപ്പം പ്രവർത്തിച്ച നാളുകളിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹം യാത്ര ചെയ്ത് പ്രവർത്തിച്ചത് ഉദാത്ത മാതൃകയായിരുന്നു.

ഏറ്റവും അടിത്തട്ടിൽ ഒരു കൂലിപ്പണിക്കാരൻ്റെ മകളായി ജനിച്ച എനിക്ക് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയുടെ അദ്ധ്യക്ഷനോട് കൂടെ പ്രവർത്തിക്കാനായതാണ് നമ്മുടെ പ്രസ്ഥാനത്തിൻ്റെ വിശിഷ്യത.

Q: ബിജെപിയിൽ കഴിഞ്ഞ ഒരുപാട് വർഷങ്ങളായി പുതിയ മുഖങ്ങൾ ഒന്നും കാണുന്നില്ല. ഗ്രൗണ്ട് വർക്ക് ചെയ്യുന്ന ബിജെപി പ്രവർത്തകർക്കും സീറ്റിന് അർഹതയില്ലെ?

A: എല്ലാ തിരഞ്ഞെടുപ്പിലും യുവാക്കൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി. പുതുതായി എത്തുന്നവർ പാർട്ടിയിൽ കാലങ്ങളായുള്ളവർ എന്ന വ്യത്യാസമില്ല. ഏകാത്മ മാനവ ദർശനമാണ് നമ്മുടെ മാർഗ്ഗദീപം.

Q: ആർ എസ് എസാണ് ജാതിവിവേചനങ്ങളിൽ നിന്ന് ജീവിതത്തെ കരകയറ്റിയ സംഘടന എന്ന് പല അഭിമുഖങ്ങളിലും മുമ്പ് താങ്കൾ പറഞ്ഞിട്ടുണ്ട്. ബാലഗോകുലം പോലെയുള്ള സംഘടനകൾ എങ്ങനെയാണ് ജീവിതത്തിൽ വഴി തിരിവുണ്ടാക്കിയത്?

A: പതിമൂന്നാമത്തെ വയസ്സിൽ ബാലമിത്രയായിട്ടാണ് ബാലഗോകുലത്തിൽ ഞാൻ പ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻ്റെ കാരണവരായ എം.എ സാർ, RSS ൻ്റെ ഗോപാലകൃഷ്ണേട്ടൻ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു

ഉയർന്ന- താഴ്ചകൾ ബാലഗോകുലത്തിനകത്തില്ല. ഈ മഹാപ്രസ്ഥാനം എല്ലാവരേയും ഒരേ പോലെ വളർത്തി കൊണ്ടു വരുക എന്ന ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രത്തെ പരം വൈഭത്തിലെത്തിക്കുക എന്നൊറ്റ ലക്ഷ്യം മാത്രം. അത് കൊണ്ടാണ് പിന്നോക്കാവസ്ഥയിൽ നിന്ന എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ചത്. സത്യം വദ ധർമ്മം ചര. പരാജയങ്ങൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും സത്യത്തെ മുറുകെ പിടിച്ചു കൊണ്ട് ധർമ്മത്തിനായി പോരാടുവാൻ ബാലഗോകുലവും എബിവിപിയും എന്നെ പഠിപ്പിച്ചത്

Q: 20 കൊല്ലത്തിൽ കൂടുതൽ ആയല്ലോ രാഷ്ടീയത്തിൽ. എങ്ങനെ ആയിരുന്നു ഈ യാത്ര ആരംഭിച്ചത്?

A: ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയത്തിൽ നിന്ന് യാത്ര തുടങ്ങിയതാണെന്റ ജീവിതം. ചെറുപ്പത്തിലെ ഓണക്കാലമൊക്കെ വേദനയോടെയല്ലാതെ ഓർക്കാനാകില്ല. പുത്തനുടുപ്പിട്ട് കൂട്ടുകാരികൾ വരുമ്പോൾ എതിർദിശയിലൂടെ വരുന്ന ഞാൻ ഒളിച്ചു നിൽക്കുമായിരുന്നു. ഓണക്കോടിയൊക്കെ സ്വപ്നമായിരുന്നു.

ഞങ്ങളുടെ മുഖം നോക്കി അച്ഛൻ ചോദിക്കുമായിരുന്നു ഓണത്തിന് വയറു നിറച്ച് ഭക്ഷണമാണോ പുത്തനുടുപ്പാണോ വേണ്ടതെന്നു. മരം വെട്ടായിരുന്നു പണി. അഞ്ചുപെണ്ണും ഒരു ആണുമുള്ള കുടുംബത്തിന് അന്ന് അത് ഒരു വരുമാനമാർഗമേ ആയിരുന്നില്ല. ഏറ്റവും ഇളയകുട്ടിയായ ഞാൻ എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ അച്ഛൻ മരിച്ചു

പിന്നെ അമ്മയാണ് വളർത്തിയത്. പരാധീനതകൾക്ക് നടുവിലാണ് ജീവിച്ചത്. ബാലഗോകുലത്തിൽ നിന്നാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ബാലഗോകുലത്തിന്റെ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ മാഗിനി പ്രമുഖ് എന്ന നിലയിൽ പ്രവർത്തിച്ചു. ആർ എസ് എസാണ് ജീവിതത്തിന് പുതിയ തെളിച്ചം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here