ഡെല്‍ഹി സര്‍ക്കാരിന്റെ പിടിപ്പുകേടിന് ഉത്തരവാദി മോദിയോ ?

0

കോവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാകാത്തതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരുമാണെന്ന ചില മാധ്യമങ്ങലുടേയും പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടേയും രാജ്യവിരുദ്ധ ശക്തികളുടേയും ദുഷ്പ്രചാരണം വ്യാപകം.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓക്‌സിജന്‍ വിതരണത്തില്‍ യാതൊരു പ്രശ്‌നവുമില്ലാത്തപ്പോഴാണ് പതിവു പോലെ ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യതയുടെ വിഷയം രൂക്ഷമായത്.

പ്രധാനമന്ത്രി പലവട്ടം വിളിച്ചു ചേര്‍ത്ത അവലോകന യോഗങ്ങളില്‍ ഒരിക്കല്‍ പോലും ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യതയുടെ വിഷയം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അറിവില്ല. മറിച്ച് പല യോഗങ്ങളിലും ടിവി അഭിമുഖങ്ങളിലും ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ആവശ്യത്തിനുണ്ടെന്നാണ് പറഞ്ഞുകൊണ്ടിരുന്നുത്.

ഏപ്രില്‍ ആദ്യ വാരം വരെ ഇതായിരുന്നു അരവിന്ദ് കേജിരിവാളിന്റെ അവകാശവാദങ്ങള്‍. എന്നാല്‍, പൊടുന്നനെയാണ് ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് ഇതേ കേജരിവാള്‍ പ്രസ്താവന ഇറക്കിയത്.

പലവിഷയങ്ങളിലും കേജരിവാളിന്റെ ജനവിരുദ്ധതയും രാജ്യവിരുദ്ധതയും പുറത്ത് പ്രകടമായത് മുന്നിലുള്ളപ്പോള്‍, ഈ വിഷയത്തിലും രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉണ്ടായതിനു പിന്നില്‍ ഏതെങ്കിലും ഗൂഡാലോന ഉണ്ടായിരുന്നോ എന്നു പോലും ആരാനും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പിഎം കെയറില്‍ നിന്ന് 162 പിഎസ്എ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തുകയും അനുവദിച്ചു.

ഡെല്‍ഹിയ്ക്കായി എട്ട് പ്ലാന്റുകള്‍ അനുവദിച്ചെങ്കിലും ഈ കഴിഞ്ഞ ദിവസം വരെ ഇതില്‍ ഒരെണ്ണം മാത്രമാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. ഇതിന് ഉത്തരാവാദി സ്വന്തമായി ആരോഗ്യ മന്ത്രാലയം ഉള്ള അരവിന്ദ് കേജ് രിവാളിന്റെ മന്ത്രിസഭയല്ലാതെ ആര്.

ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ഡെല്‍ഹിയിലേക്ക് ഓക്‌സിജന്‍ നല്‍കി വന്നിരുന്നത്. ഡെല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് പത്രമാധ്യമങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കാന്‍ കാണിക്കുന്ന ശുഷ്‌കാന്തി കേജ് രിവാള്‍ കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് കാണിച്ചില്ലെന്ന വ്യാപക പരാതിയും പ്രതിഷേധവുമാണ് ഉയരുന്നത്.

വിഷയം പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി നിങ്ങള്‍ക്ക് ഇത് സുഗമമായി നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ചുമതല ഏല്‍പ്പിക്കാമെന്ന് പറയുന്നിടം വരെ എത്തി. ഇതിനിടെ ഡെല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും സ്റ്റാഫിനും പഞ്ച നക്ഷത്ര ഹോട്ടലില്‍ കോവിഡ് സുരക്ഷയ്ക്കായി ആഡംബര മുറികള്‍ ബുക്ക് ചെയ്തതിനേയും ഡെല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. തങ്ങളെ പ്രീണിപ്പിക്കാനാണോ ശ്രമമെന്നും കടത്തു ഭാഷയില്‍ വിമര്‍ശനം തുടരവെ ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു.

എന്നാല്‍, മോദി വിരോധം മൂത്ത് കേജ് രിവാളിന്റെ സ്തുതിപാഠകരായി അധപതിച്ച ചില മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ച്ചു എന്ന വ്യാഖ്യാനവും നല്‍കി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

ഡെല്‍ഹി ഉള്‍പ്പടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഗുജറാത്തി കമ്പനി ഇനോക്‌സ് ഡെല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ തങ്ങള്‍ ആരെ അനുസരിക്കണമെന്ന ചോദ്യം ഉയര്‍ത്തിയിരുന്നു.

125 ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് ഡെല്‍ഹി സര്‍ക്കാരും 85 ടണ്‍ ഓക്‌സിജന്‍ നല്‍കി മറ്റു സംസ്ഥാനങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം സുഗമമായി നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇനോക്‌സ് അറിയിച്ചു.

രാജ്യത്ത് ഒരിടത്തും ഓക്‌സിജന്‍ ക്ഷാമവും ഇല്ലെന്ന് കണക്കുകള്‍ സുചിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ഓക്‌സിജന്‍ ഉത്പാദനം 7,127 മെട്രിക് ടണ്ണാണ്. എന്നാല്‍, നിത്യേന ഉപയോഗിക്കുന്ന ഓക്‌സിജന്‍ കഴിഞ്ഞ ദിവസം വരെ 3842 മെട്രിക് ടണ്ണാണ്.

ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ്, ചില കേന്ദ്രങ്ങള്‍ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

ഓക്‌സിജന്‍ ഉത്പാദനം ഉണ്ടെങ്കിലും വിതരണ ശൃംഖലയില്‍ ചില പോരായ്മകളും പാകപ്പിഴകളുമാണ് ഉണ്ടായിരുന്നത്.

പൊടുന്നനെ ഓക്‌സിജന്റെ ആവശ്യകത കുതിച്ചുയര്‍ന്നതാണ് ഇതിനുകാരണം. മെഡിക്കല്‍ ഓക്‌സിജന്റെ ഡിമാന്റ് ഏഴിരട്ടിയാണ് കഴിഞ്ഞാഴ്ച വര്‍ദ്ധിച്ചതെന്ന് പ്രമുഖ ഓക്‌സിജന്‍ ഉത്പാദകരും വിതരണക്കാരുമായ ഇനോക്‌സ് പറയുന്നു.
ഇതില്‍ അറുപതു ശതമാനത്തോളം തങ്ങള്‍ക്ക് തന്നെ വിതരണത്തിന് കഴിഞ്ഞതായും അവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡ് വലിയ തോതില്‍ വ്യാപിച്ച അവസരത്തില്‍ പോലും നിത്യേന 700 മെട്രിക് ടണ്‍ ഓക്‌സിജനായിരുന്നു രാജ്യത്തെ ശരാശരി ഡിമാന്‍ഡ്. എന്നാല്‍, കോവിഡ് രണ്ടാം വരവില്‍ ഇത് 5000 ടണ്ണായി ഉയര്‍ന്നു. ഇന്ത്യയുടെ ഉത്പാദനം ഇതിലും ഏറെയായിരുന്നുവെങ്കിലും പൊടുന്നനെ ഇത് വിതരണം ചെയ്യാനുള്ള ശൃംഖല പര്യാപ്തമായിരുന്നില്ല,

ജനിതക മാറ്റം സംഭവിച്ച വൈറസ് മനുഷ്യശരിരത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നതായാണ് കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം ഇതിലുമേറെ ആക്ടീവ് രോഗികള്‍ ഉണ്ടായിരുന്നുവെങ്കിലും ഓക്‌സിജന്‍ ആവശ്യമായി വന്നിരുന്നില്ല. ഇതും ഇക്കുറി ഓക്‌സിജന്‍ വിതരണത്തില്‍ പ്രതിബദ്ധമായി.

ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിതരണത്തിന്റെ അപര്യാപ്ത പരിഹരിക്കാന്‍ റെയില്‍വേയുമായി സഹകരിച്ച് ഗ്രീന്‍ കൊറിഡോര്‍ പ്രഖ്യാപിച്ച് പല സംസ്ഥാനങ്ങളിലേക്കും ഓക്‌സിജന്‍ എക്‌സ്പ്രസ് അയച്ചു,

സൗദി അറേബ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആഡിഷണല്‍ ക്രയോജനിക് ഓക്‌സിജന്‍ ടാങ്കറുകളും ഓക്‌സിജന്‍ നിര്‍മാണ യൂണിറ്റുകളും എത്തിച്ചു.

ഇതിനായി വ്യോമസേനയുടെ സഹായവും ഉപയോഗിച്ചു. ഇത്തരത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണുണ്ടായത്.

പക്ഷേ, ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതിപക്ഷവും മാധ്യമങ്ങളും മോദി വിരോധത്തിന്റെ പേരില്‍ രാജ്യത്തിനെതിരേയും ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്കെതിരെയും ശത്രുപക്ഷത്ത് ചേര്‍ന്ന് ദുഷ്പ്രചാരണങ്ങളും കിംവദന്തികളും ഉയര്‍ത്തിവിട്ട് അവസരത്തെ ചൂഷണം ചെയ്യുകയാണുണ്ടായത്.

സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഓക്‌സിജന്‍ വിതരണത്തിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ എംപവേഡ് കമ്മറ്റി ഏറ്റെടുത്ത് ഒരോ സംസ്ഥാനങ്ങള്‍ക്കും അവശ്യത്തിന് അനുസരിച്ച് ക്വാട്ട നിശ്ചയിച്ചു. ഇത്തരത്തില്‍ ഡെല്‍ഹിക്ക് 85 മെട്രിക് ടണ്ണാണ് എംപവേഡ് കമ്മറ്റി നിശ്ചയിച്ചത്. എന്നാല്‍, ഡെല്‍ഹിക്ക് 125 മെട്രിക് ടണ്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ ഇനോക്‌സിന് കത്തയയ്ക്കുകയാണുണ്ടായത്. ഡെല്‍ഹിയിലേക്ക് കൊണ്ടുവന്ന ഹരിയാന രജിസ്‌ട്രേഷന്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ രാജ്സ്ഥാന്‍ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇനോക്‌സ് ഹൈക്കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ ആവശ്യത്തിനുള്ള ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ രാസമാറ്റത്തിലൂടെ ലിക്വിഡ് ഓക്‌സിജനാക്കി മാറ്റി ഡെല്‍ഹിക്കും മറ്റും സംസ്ഥാനങ്ങള്‍ക്കുമായി നല്‍കി. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് 150 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഡെല്‍ഹിയിലെ ആശുപത്രികളിലെത്തിച്ചത്.

രാജ്യത്ത് 1500 മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കറുകളാണ് ആകെയുള്ളത്. കോവിഡ് വ്യാപനത്തിനു മുമ്പ് ഈ ഓക്‌സിജന്‍ ടാങ്കറുകള്‍ ആവശ്യത്തിലധികവുമായിരുന്നു. പല ആശുപത്രികളിലും ഓണ്‍സൈറ്റ് ഓക്‌സിജന്‍ പ്ലാന്റുകളും ഉണ്ട്. 2020 ഒക്ടോബറില്‍ 162 പ്ലാന്റുകള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. പിഎം കെയേഴ്‌സില്‍ നിന്ന് ഇതിനായി ഫണ്ടും അനുവദിച്ചു, എന്നാല്‍, ആശുപത്രികളിലെ സൈറ്റുകളുടെ നിര്‍ണയം പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടി. ഇപ്പോള്‍ അഞ്ഞൂറോളം പിഎസ്എ കള്‍ വീണ്ടും കേന്ദ്രം അനുവദിച്ചിരിക്കുകയാണ്.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രാണ എന്ന പദ്ധതിയിലുടെ ആശുപത്രികളിലെ എല്ലാ ബെഡ്ഡുകളിലേക്കും ഓക്‌സിജന്‍ വിതരണം എത്തിക്കാനായി കോപ്പര്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.

കേന്ദ്രസേനയായ ഐടിബിപിയുടെ ചുമതലയില്‍ ഡെല്‍ഹിയില്‍ ആരംഭിച്ച മെയ്ക്ക് ഷിഫ്ട് ആശുപത്രിയില്‍ അഞ്ഞൂറു കിടക്കകളിലേക്ക് ഓക്‌സിജന്‍ സംവിധാനം കഴിഞ്ഞ ദിവസമാണ് നടപ്പിലാക്കിയത്. പതിനായിരം ബെഡ്ഡുകളുള്ള ഇവിടേക്ക് കയറിവന്ന മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ സൗകര്യങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. എന്നാല്‍, സ്വന്തം ചുമതലയില്‍ ഒരു ആശുപത്രി ഇത്തരത്തില്‍ സജ്ജീകരിക്കാന്‍ മൊഹല്ല ക്ലിനിക് എന്ന പ്രഹസന പദ്ധതിയുമായി വന്ന് പൊളിഞ്ഞുപോയ കേജരി വാളിന് സാധിച്ചിട്ടില്ല എന്നതാണ് ഖേദകരം.

കോവിഡ് വ്യാപനത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ പഴിചാരുകയും പുലഭ്യം പറയുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഡെല്‍ഹി സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവെയ്ക്കുന്ന മാധ്യമപ്രവര്‍ത്തനം നടത്തുന്നതും ജനങ്ങള്‍ കാണുന്നു.
.

LEAVE A REPLY

Please enter your comment!
Please enter your name here