കള്‍ച്ചറല്‍ ഹിന്ദുയിസം vs റിലീജിയസ് ഹിന്ദുയിസം 

1

കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഭവ വികാസങ്ങളെ വിലയിരുത്തിയപ്പോള്‍ എഴുതാന്‍ തോന്നിയത് എന്ന മുഖവുരയോടെ തുടങ്ങട്ടെ.

ഭാരതത്തിന്‍റെ ബഹുസ്വരത എന്നത് ഹിന്ദുത്വത്തിന്‍റെ ബഹുസ്വരതയുടെ പ്രതിഫലനമാണ്. എന്താണ് ഹിന്ദുത്വത്തിന്‍റെ ബഹുസ്വരത? അഥവാ എന്താണ് ഹിന്ദുത്വം? എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നതിനെയാണ് ഹിന്ദുത്വം എന്ന് പറയുന്നത്. അപ്പോള്‍ അടുത്ത ചോദ്യം വരും എന്തെല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണ് എന്ന്. അവിടെ വിവിധ കള്‍ട്ടുകളും, ആരാധനാ സമ്പ്രദായങ്ങളും, ഗുരുകുലങ്ങളും തുടങ്ങി പേര് അറിയുന്നതും അറിയാത്തതുമായ ലക്ഷക്കണക്കിനു പദ്ധതികള്‍ വരും. ഇതിനെല്ലാം പുറമേയാണ് ഹിന്ദുത്വം എന്നതിന്‍റെ പ്രത്യക്ഷവും ആശയപരവുമായ വേര്‍ഷന്‍സ്. അതിനെ ഇപ്രകാരം തിരിക്കാം. കള്‍ച്ചറല്‍ ഹിന്ദുയിസം, റിലീജിയസ് ഹിന്ദുയിസം. ശരിക്കും ഇതാണെങ്കിലും പിന്നീട് രാഷ്ട്രീയം നമ്മുടെ തലയില്‍ കെട്ടിവെച്ചതാണ് സെമറ്റിക് മതങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്കാരമെന്നും അതു കൊണ്ട് അവര്‍ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങളെയും സഹിക്കണമെന്നും പ്രതികരിക്കരുതെന്നും. അത് തീര്‍ത്തും തെറ്റാണ് കാരണം ”എന്നെ മാത്രം ആരാധിക്കുക” എന്ന ഹിരണ്യകശിപു സിന്‍ഡ്രോം ആസുര ലക്ഷണമാണ്. അത് അധര്‍മ്മമാണ്. അധര്‍മ്മം സംസ്കാരത്തിന്‍റെ ഭാഗമാകില്ല.

കള്‍ച്ചറല്‍ ഹിന്ദൂയിസമാണ് ആര്‍ എസ് എസ് മുന്നോട്ടു വെയ്ക്കുന്നത്. താന്‍ സാംസ്കാരികപരമായി ഹിന്ദു ആണ് എന്ന് അഭിമാനിക്കാവുന്ന ഓരോരുത്തര്‍ക്കും ആര്‍ എസ് എസ് എന്ന സംഘടനയുടെ ഭാഗമാകാം. ആരാണ് കള്‍ച്ചറല്‍ ഹിന്ദു? ഭാരതത്തിനെ പുണ്യഭൂമിയായി കണ്ടു ആരാധിക്കുകയും അതിന്‍റെ തനതായ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് കള്‍ച്ചറല്‍ ഹിന്ദു. ഇത്തരത്തിലുള്ള ഏതൊരാള്‍ക്കും ആര്‍ എസ് എസ് എന്ന സംഘടനയുടെ വിശ്വ ഹിന്ദു പരിഷത് ഒഴികെയുള്ള ഏതൊരു പരിവാറിലും പ്രവര്‍ത്തിക്കാം. അതിനു മതമോ ഭാഷയോ ഒന്നും തന്നെ തടസ്സമാകില്ല. പക്ഷേ റിലീജിയസ് ഹിന്ദു എന്ന ഒരു വിഭാഗത്തിനു മാത്രം പ്രവേശനമുള്ള പരിവാര്‍ സംഘടനയാണ് വിശ്വ ഹിന്ദു പരിഷത്. അവിടെ തീവ്രസ്വരതയുണ്ടാകും. പലപ്പോഴും അണ്‍കോംപ്രമൈസ്ഡ് സ്റ്റാന്‍ഡ് തന്നെ സ്വീകരിക്കും. കള്‍ച്ചറല്‍ ഹിന്ദുയിസം സമവായത്തിന്‍റെ വഴി തേടിയേക്കും പക്ഷേ റിലീജിയസ് ഹിന്ദുയിസം അതിനു മുതിരില്ല. ബാബറി മസ്ജിദ് പൊളിക്കുന്നതിനു രണ്ടാമതൊന്ന് ആലോചിക്കുക റിലീജിയസ് ഹിന്ദുയിസത്തിന്‍റെ അജണ്ടയിലുണ്ടാകില്ല. രാമജന്മ ഭൂമിയ്ക്ക് അടുത്ത് പള്ളി പണിയാന്‍ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ച് റിലീജിയസ് ഹിന്ദു ചിന്തിക്കുക കൂടെയില്ല. പക്ഷേ കള്‍ച്ചറല്‍ ഹിന്ദുയിസം ഒരു പടി മാറി നിന്ന് സമവായത്തിന്‍റെ വഴി തേടും. അവിടെ യുധിഷ്ഠിരന്‍റെ സമാധാന ശ്രമങ്ങളുടെ ആവര്‍ത്തനം കാണും. സമാധാന ശ്രമങ്ങളോടു ഭീമന്‍റെ പ്രതിഷേധം പോലെ റിലീജിയസ് ഹിന്ദുവിന്‍റെ ക്ഷമയില്ലായ്മയും കാണും.

റിലീജിയസ് ഹിന്ദുയിസത്തിനു ഏറ്റവുമധികം തീപ്പൊരി പകര്‍ന്നത് ഒരു യുക്തിവാദി ആയിരുന്നു എന്നതാണ് അത്ഭുതം. വീര സവര്‍ക്കര്‍. ന്യൂനപക്ഷങ്ങള്‍ ആശ്രയമറ്റ് ഓടി വരുമ്പോൾ അഭയം നല്‍കിക്കോളൂ… പക്ഷേ നമ്മളെ തോല്‍പ്പിച്ച ശേഷം ഇവിടെ സമരസപ്പെട്ടു അവന്‍റെ മതം ഇവിടെ അടിച്ചേല്‍പ്പിച്ചുള്ള പ്രവര്‍ത്തനങ്ങളെ എത്ര തലമുറ കഴിഞ്ഞും എതിര്‍ക്കണം എന്ന തീക്ഷ്ണമായ അഭിമാനബോധമായിരുന്നു സവര്‍ക്കറുടേത്. അതില്‍ നിന്നു കൊണ്ടാണ് അദ്ദേഹം എക്സ്ട്രീം ഹിന്ദുയിസത്തിന്‍റെ വക്താവായത്. ആതേ സമയം ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് കള്‍ച്ചറല്‍ ഹിന്ദുയിസം എന്നത് ഉയര്‍ത്തിപ്പിടിക്കുന്നതിനു ആശയപരമായ കരുത്തു പകര്‍ന്നത് ഗുരുജിയായിരുന്നു.

Related image
ഇനി ഒരു ആയിരം വര്‍ഷത്തേക്ക് നിങ്ങള്‍ ക്ഷേത്രങ്ങളില്‍ ഭാരതാംബയെ പ്രതിഷ്ഠിക്കൂ, മറ്റെല്ലാ ദേവ സങ്കല്‍പ്പങ്ങളേയും മാറ്റി വെയ്ക്കൂ: സ്വാമി വിവേകാനന്ദൻ

ഇവിടെ ബാലന്‍സ്ഡ് ആയി പ്രത്യക്ഷത്തില്‍ നില്‍ക്കുന്ന രണ്ടു മഹത് വ്യക്തിത്വങ്ങളുണ്ട്. സ്വാമി വിവേകാനന്ദനും ഡോക്ടര്‍ ജിയും. ”ഇനി ഒരു ആയിരം വര്‍ഷത്തേക്ക് നിങ്ങള്‍ ക്ഷേത്രങ്ങളില്‍ ഭാരതാംബയെ പ്രതിഷ്ഠിക്കൂ, മറ്റെല്ലാ ദേവ സങ്കല്‍പ്പങ്ങളേയും മാറ്റി വെയ്ക്കൂ” എന്നതായിരുന്നു വിവേകാനന്ദ സ്വാമികള്‍ യുവതയോട് ആഹ്വാനം ചെയ്തത്. അതിനെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തുകയായിരുന്നു 1925 September 27ന് ആര്‍ എസ് എസ് എന്ന മഹാപ്രസ്ഥാനത്തിനു മോഹിദവാദയില്‍ ജീവന്‍ നല്‍കി കൊണ്ട് ഡോക്ടര്‍ ജി ചെയ്തത്. പ്രത്യക്ഷത്തില്‍ റിലീജിയസ് ഹിന്ദുയിസത്തിനു വിരുദ്ധമായി കള്‍ച്ചറല്‍ ഹിന്ദുയിസത്തെ പ്രമോട്ട് ചെയ്യുകയായിരുന്നു ഇരുവരും എന്ന് തോന്നാം. പക്ഷേ വിവേകാനന്ദ സ്വാമികളുടെ തന്നെ മറ്റൊരു വചനം എടുക്കാം ”ഒരു ഹിന്ദു മതം മാറിയാല്‍ ഒരാള്‍ കുറയുക മാത്രമല്ല, മറ്റൊരു ശത്രു ജനിക്കുക കൂടിയാണ്.” ഇവിടെ ഹിന്ദു മതം മാറുക എന്നുദ്ദേശിക്കുന്നത് റിലീജിയസ് ഹിന്ദുയിസം ഉപേക്ഷിക്കുന്നതിനെ തന്നെയാണ്. അല്ലാതെ തന്‍റെ ആരാധന മാത്രമേ മറ്റൊരു മതത്തോട് ആയുള്ളൂ പക്ഷേ താന്‍ ഇപ്പോഴും കള്‍ച്ചറല്‍ ഹിന്ദു ആണ് എന്ന് പറയുന്ന ക്ലോസിനെ കുറിച്ച് പറയുന്നില്ല… വളരെ സ്പഷ്ടമായി തന്നെ സ്വാമിജി മതപരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിയെ ‘ശത്രു’ എന്നു തന്നെ അഭിസംബോധന ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍ എന്ന വ്യക്തി ഏറ്റവും അധികം സ്വാധീനിച്ചത് ഒരുപക്ഷേ ഡോക്ടര്‍ ജി യെ തന്നെയാകും. അതാണല്ലോ ലോകത്തെ ഏറ്റവും മികച്ച കേഡര്‍ പ്രസ്ഥാനത്തിന്‍റെ പിറവി അദ്ദേഹത്തില്‍ നിന്നും ആയത്. സ്വാമിജി എന്തു പറഞ്ഞോ അതു തന്നെ ഡോക്ടര്‍ ജി ചെയ്തു. എല്ലാ ബിംബങ്ങളേയും മാറ്റിവെച്ച് ഭാരതാംബയെ ദേവീ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇവിടെ ഈ നീക്കത്തെയാണ് പഠിക്കേണ്ടത്. ശൈവം വൈഷ്ണവം ശാക്തേയം എന്നീ സമ്പ്രദായങ്ങള്‍… ആര്യ സമാജം പോലെ വേദങ്ങളെ മാത്രം അംഗീകരിച്ചവ, ഗുരുക്കന്‍മാരെ ഈശ്വരനായി കാണുന്ന മഠങ്ങള്‍, അദ്വൈത സിദ്ധാന്തവും, ദ്വൈത സിദ്ധാന്തവും… വഴി പിരിഞ്ഞു പോയ ബുദ്ധ മതവും ജൈന മതവും സിഖ് മതവും, ബോഡോയെ പോലുള്ള വിഭാഗങ്ങള്‍ വേറെ… ഭക്തി പ്രസ്ഥാനവും അതിന്‍റെ അലയൊലികളും, ഇവ ഓരോന്നിനും ഉപവിഭാഗങ്ങള്‍ വേറെ… എല്ലാമുപരി വിവിധ ജാതികളും ജാതിയിലെ ഉച്ചനിചത്വങ്ങളും വേര്‍തിരിവുകളും. ഇതിനെല്ലാം ഒറ്റപ്പേരു കൊണ്ടു ഉത്തരം പറഞ്ഞു മാന്ത്രികന്‍റെ വശ്യതയോടെ ഹൈന്ദവ ഏകീകരണത്തിന്‍റെ വിത്തു പാകി ഡോക്ടര്‍ ജി. ആ പേരാണ് ഭാരത് മാതാ. മേല്‍പ്പറഞ്ഞ ശാഖകളും ഉപശാഖകളും വേര്‍പിരിഞ്ഞ് നിന്നതിനെ ഭാരതാംബ എന്ന് ഒറ്റപ്പേര് കൊണ്ട് ഒരേ ശാഖക്കുള്ളില്‍ കൊണ്ട് നിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. റിലീജിയസ് ഹിന്ദു ഇന്ന് ഉയര്‍ത്തുന്നതും ഈ തിയറിയാണ്. എന്നാല്‍ പുറകേ വന്ന ഗുരുജി തീവ്ര ദേശീയതയുടെ തന്നെ വക്താവായി. റിലീജിയസ് ഹിന്ദുയിസത്തോടൊപ്പം സംഘടന വളരുവാനും കൂടുതല്‍ റീച്ച് എത്തുവാനും കള്‍ച്ചറല്‍ ഹിന്ദുയിസമാണ് നല്ലത് എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. ബാലാരിഷ്ഠതകള്‍ മറന്ന് സംഘം ഏറ്റവും വളര്‍ന്നതും അദ്ദേഹത്തിനു കീഴിലായിരുന്നു.

ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറും ഗുരുജി ഗോൾവൽക്കറും

തലമുറകള്‍ക്ക് മുന്‍പ് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ ഇന്നത്തെ തലമുറയെ ചേര്‍ത്ത് നിര്‍ത്തണമെന്നും ഭാരതീയ സംസ്കാരത്തിലും അതിന്‍റെ മഹിമയിലും അഭിമാനം കൊള്ളുന്നവരെ വേര്‍തിരിച്ചു കാണരുതെന്നും അവര്‍ രാഷ്ട്രത്തിനു നല്‍കുന്ന സേവനങ്ങള്‍ക്കു മഹനീയ സ്ഥാനം നല്‍കണം എന്നുമുള്ള കാഴ്ച്ചപ്പാട് വളര്‍ന്നു. ആദ്യമായി അധികാരത്തില്‍ ഏറിയ ശേഷമുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. അബ്ദുല്‍കലാമിനെ പോലെ അത്തരത്തില്‍ ഉള്ള ഒരു മഹാ വ്യക്തിത്വത്തെ തന്നെ തിരഞ്ഞു പിടിച്ച് രാഷ്ട്രപതിയാക്കിയതിലൂടെ സംഘപരിവാര്‍ കള്‍ച്ചറല്‍ ഹിന്ദുയിസത്തോടുള്ള പ്രതിബദ്ധത പ്രവര്‍ത്തിയില്‍ തന്നെ തെളിയിച്ചു. എന്നാല്‍ വിജയനഗര സാമ്രാജ്യം എങ്ങനെ തകര്‍ന്നു എന്നത് ഓര്‍മ്മിപ്പിച്ചു മാറി നില്‍ക്കാനാണ് റിലീജിയസ് ഹിന്ദു ശ്രമിക്കുക. അണ്‍കോംപ്രമൈസ്ഡ് സ്റ്റാന്‍ഡ് എടുക്കുക എന്നതില്‍ ഒരു തരത്തിലുള്ള നെഗോസിയേഷനും റിലീജിയസ് ഹിന്ദു തയ്യാറാകില്ല.

ഈ ആശയങ്ങള്‍ നേര്‍ക്കുനേര്‍ പോരിനു വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതാകില്ല. കാരണം പലപ്പോഴും രണ്ടു വിഭാഗവും ഹീറോകള്‍ ആയി കാണുന്നതും ആശയങ്ങള്‍ കടം കൊള്ളുന്നതും ഒരേ മഹാത്മാക്കളില്‍ നിന്നാകുമ്പോള്‍. ഇത്തരം ആശയ പോരാട്ടങ്ങള്‍ എന്നായാലും ഉണ്ടാകും.

ഒരുപാട് അറിവും വൈഭവവും തപശ്ശക്തിയുമുള്ള നേതൃത്വം ഒരു മിഡില്‍ പാത്ത് കണ്ടെത്തുമെന്നും രാഷ്ട്രം പരംവൈഭവത്തിലേക്ക് തന്നെ നീങ്ങുമെന്നും നമുക്ക് പ്രത്യാശിക്കാം. തെറ്റിദ്ധരിപ്പിക്കുന്ന പത്രവാര്‍ത്തകളില്‍ സുബ്രമണ്യന്‍ സ്വാമിയും യോഗിയും തൊഗാഡിയയും ഒരു വശവും മോദിയും അമിത് ഷായും മറുവശവും വരാം. എല്ലാവരും നമ്മുടെ നായകരാണ്.. എല്ലാവരും നമ്മുടെ നേതാക്കളാണ്… ശവം വീണു കാണാന്‍ ആഗ്രഹിക്കുന്ന ശത്രു ഉണ്ട് ചുറ്റും എന്ന് ആരും മറക്കരുത്. ഇന്ത്യയ്ക്ക് അണ്‍കോംപ്രമൈസ്ഡ് ആയ പ്രധാനമന്ത്രി ആയി മോദി തന്നെ വേണം… അണ്‍കോംപ്രമൈസ്ഡ് ഹിന്ദു ലീഡര്‍ ആയി തൊഗാഡിയയേയും ആവശ്യമുണ്ട്!

NB: എന്‍റെ തുച്ഛമായ അറിവില്‍ നിന്നും എഴുതിയതാണ്. തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കുക, തിരുത്തുക ~ യുവരാജ് ഗോകുൽ

1 COMMENT

  1. സവർക്കർ ഒരിക്കലും hinduism എന്നോ Nationalism എന്നോ ഉള്ള വാക്ക് സാസ്കാരിക ദേശീയതയെ കുറിക്കാൻ ഉപയോഗിച്ചില്ല. ഏതു തരത്തിലുള്ള ഇസവു൦ അന്ധവിശ്വാസമാണെന്നു൦ അവ dogma ആണെന്നു൦ സവർക്കർ പറഞ്ഞിട്ടുണ്ട്. Nationalism(ദേശീയവാദ൦) എന്നതിനു പകരം Nationhood (ദേശീയത) എന്നു൦ hinduism എന്നതിനു പകരം hinduness എന്നുമാണ് സവർക്കർ ഉപയോഗിച്ചത്. ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത എന്നാണ് ഗുരുജിയു൦ പറഞ്ഞത്. ഹിന്ദുയിസ൦ എന്നത് ഭക്തിപ്രസ്ഥാനത്തിലൂടെ ഒരിടവേളക്കുശേഷ൦ ഉയർന്നു വന്ന വൈദികാചാരങ്ങളുടെ മാത്രം തിരിച്ചുവരവാണ്. ഹിന്ദുയിസ൦ മതപരമായ കാഴ്ചപ്പാടാണ്. അത് ഹിന്ദുത്വത്തിന്റെ ഒരു ഭാഗ൦ മാത്രമാണ്. Hindutva & Hinduism എന്ന രീതിയിലാണ് താരതമ്യപ്പെടുത്തേണ്ടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here