ചില ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരും , വിശിഷ്യാ കേരളത്തിലെ പല സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസും, മാധ്യമപ്രവർത്തകരും വാദിക്കുന്നത് പോലെ മോദി മൂന്നാമത് ഭരണത്തിൽ വന്നാൽ ഭരണഘടന അപകടത്തിലാകുമോ ? “അബ്കി ബാർ ചാർസൗ പാർ” എന്ന ബി.ജെ.പി മുദ്രാവാക്യം അപകട സൂചനയാണോ ? വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാൽ ഭരണഘടന മാറ്റിമറിക്കുമെന്ന് ചില ബി.ജെ.പി നേതാക്കൾ പോലും പറഞ്ഞിട്ടില്ലേ ?. ഇലക്ഷൻ അടുക്കും തോറും പ്രതിപക്ഷം വീണ്ടും വീണ്ടും പൊതുസമൂഹത്തിൽ ഇത്തരം ഭീതിവ്യാപാരം നടത്തികൊണ്ടിരിക്കുന്നതു കാണാൻ നമുക്ക് സാധ്യമാണ് . എന്നാൽ രണ്ട് കാരണങ്ങളാൽ ഇത്തരം ഭീതിവ്യാപാരം പൂർണമായും യുക്തിരഹിതമാണ് എന്ന് തിരിച്ചറിയാൻ സാധിക്കും .
ഒന്നാമതായി, കഴിഞ്ഞ ഒരു ദശകം നീണ്ട ബി.ജെ.പി ഭരണകാലത്തു , ബി.ജെ.പി ഭരണഘടനയ്ക്ക് ഒരു ദോഷവും വരുത്തിയിട്ടില്ല. അവർ ഭരണഘടന ഭേദഗതി ചെയ്തതിന്റെ എണ്ണം തന്നെ താരതമ്യേന കുറവായിരുന്നു. ഉദാ: ഇന്ത്യൻ ഭരണഘടന ഇന്നുവരെ 106 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട് (നെഹ്‌റു ഭരണഘടനയിൽ മാറ്റം വരുത്തിയത് 17 തവണ, ഇന്ദിരാ ഗാന്ധിജി 29 തവണ, രാജീവ് ഗാന്ധിജി 10 തവണ, സോണിയാ ഗാന്ധിജി പാർട്ടി അധ്യക്ഷ ആയിരുന്നപ്പോൾ കോൺഗ്രസ് സർക്കാർ മാറ്റം വരുത്തിയത് 6 തവണ). നെഹ്‌റു-ഗാന്ധി കുടുംബം നേരിട്ടും പരോക്ഷമായും ഇന്ത്യ ഭരിച്ചിട്ടുള്ളപ്പോൾ 62 തവണ മാറ്റം വരുത്തപ്പെട്ട ഭരണഘടന കഴിഞ്ഞ ഒരു ദശകം നീണ്ട മോദി ഭരണകാലത്തു 8 തവണ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത് . ആയതിനാൽ 2024 ഇൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാ മാറ്റങ്ങൾ കൊണ്ടുവരാൻ ഉള്ള പ്രവണത താരതമ്യേന കുറവായിരിക്കും എന്നതാണ് അനുഭവം നമ്മളെ പഠിപ്പിക്കുന്നത് . രണ്ടാമതായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താവും ലാഭാർത്ഥിയുമാണെന്നിരിക്കെ , ആ സംവിധാനത്തിന്റെ സംരക്ഷണത്തിൽ ബി.ജെ.പി ക്കു തന്നെ ഒരു നിക്ഷിപ്ത താല്പര്യമുണ്ടാകും എന്നത് ഒരു സാമാന്യ യുക്തിയാണ്.
മോദി ഏതെങ്കിലും രാഷ്ട്രീയ കുടുംബത്തിലെയോ , ബിസിനസ് കുടുംബത്തിലെയോ അംഗമല്ല. സാമൂഹിക ശ്രേണിയിൽ , അദ്ദേഹത്തിൻ്റെ ജാതിയായ “മോഡ് ഗഞ്ചി”, ഗുജറാത്തിലെയും യൂണിയൻ ലിസ്റ്റുകളിലെയും ഒ.ബി.സി വിഭാഗത്തിൽ പെട്ടതാണ് . വൊക്കലിഗ, യാദവ്, തേവർ, കുർമി, ലോധി പോലുള്ള പ്രബലമായ ഒരു ഒ.ബി.സി ജാതി പോലുമല്ല മോഡ് ഗഞ്ചി. മോദിയുടെ മുഴുവൻ ബയോഡാറ്റയിലും വരേണ്യത സൂചിപ്പിക്കുന്ന യാതൊന്നുമില്ല – അദ്ദേഹം പഠിച്ചത് പോലും വളരെ സാധാരണമായ ഒരു ഗുജറാത്തി മീഡിയം സ്‌കൂളിലാണ്. എന്നിട്ടും, ബി.ജെ.പിയെ നയിക്കാനും ഇന്ത്യൻ രാഷ്ട്രീയ ഇടനാഴികളിലൂടെ അധികാര കേന്ദ്രത്തിൽ എത്താനും അദ്ദേഹത്തിന് കഴിഞ്ഞു, എന്നത് ഒരു നിസ്സാരമായ നേട്ടമല്ല .
ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യമല്ലായിരുന്നെങ്കിൽ മോദി ഇത്രയും ഉയരങ്ങളിലെത്തുമെന്ന് സങ്കൽപ്പിക്കുക അസാധ്യം . 2014 -ൽ ബി.ജെ.പി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കാനുണ്ടായ പല കരണങ്ങളിൽ പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ വോട്ട് ശേഖരണ മികവ് കണ്ടു കൊണ്ടാണ്. ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ ഇല്ലായിരുന്നെങ്കിൽ , അദ്ദേഹം ബി.ജെ.പി നേതൃത്വത്തിൽ നിന്ന് മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകുമായിരുന്നു . അദ്ദേഹം ബി.ജെ.പിക്ക് തന്നെ ഒരു മുതൽക്കൂട്ടാണ്, അല്ലാത്തപക്ഷം, ഇന്ന് മറ്റാരെങ്കിലും ബി.ജെ.പി യെ നയിക്കുമായിരുന്നു. വോട്ടർമാരുടെ വിശ്വാസ്യത കൈക്കലാക്കാനുള്ള മോദിയുടെ മിടുക്കാണ് അദ്ദേഹത്തിന്റെ ഈ ഉയർച്ച തന്നെ സാധ്യമാക്കിയതു എന്നിരിക്കെ, ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണഘടനയെയും മോദി അപായപ്പെടുത്തുമെന്നും തകർക്കുമെന്നുമൊക്കെയുള്ള ഭീതി അടിസ്ഥാനരഹിതമാണ്.
ആയതിനാൽ ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കാനുള്ള ഒരു പ്രേരണയും ഇന്ന് മോദിക്കില്ല .
ഒരു പാർട്ടി മൂന്നോ അതിലധികമോ തവണ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ആശയപരമായി ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹിതകരമല്ല എന്ന് വേണമെങ്കിൽ നമുക്ക് സൈദ്ധാന്തികമായി വാദിക്കാമെന്നല്ലാതെ , അത് പ്രായോഗിക തലത്തിൽ രാജ്യത്തെ സ്വേച്ഛാധിപത്യ യുഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനു തുല്യമല്ല. 1952 നും 1972 നും ഇടയിലുള്ള എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയിച്ചു. മൂന്ന് പതിറ്റാണ്ടോളം കൊണ്ഗ്രെസ്സ് ഒരു തടസ്സവുമില്ലാതെ രാജ്യം ഭരിച്ചു, എന്നിട്ടും ഒരു രാഷ്ട്രീയ ശാസ്ത്രജ്ഞനും ആ കോൺഗ്രസ്സ് തുടർഭരണ കാലഘട്ടത്തെ സ്വേച്ഛാധിപത്യമെന്ന് വിശേഷിപ്പിച്ചിട്ടില്ല . 34 വർഷം തുടർച്ചയായി പശ്ചിമ ബംഗാളിൽ ഇടതുമുന്നണി ഭരിച്ചു, അതും ഏകാധിപത്യമായി രാഷ്ട്രീയ പണ്ഡിതരാൽ ബ്രാൻഡ് ചെയ്യപ്പെട്ടിട്ടില്ല .
പിൽക്കാലങ്ങളിൽ, കേന്ദ്രത്തിലെ തുടർച്ചയായ കോൺഗ്രസ് ഭരണത്തിൽ അക്ഷമരായി രാം മനോഹർ ലോഹ്യയെപ്പോലുള്ള നേതാക്കൾ , “ജിന്ദാ കൗം 5 സാൽ ഇന്തസ്സാർ നഹിൻ കാർത്തി (ഒരു ജീവനുള്ള സമൂഹത്തിനു 5 വർഷം കാത്തിരിക്കുക സാധ്യമല്ല )” എന്ന മുദ്രാവാക്യം വരെ ഉയർത്തിയിട്ടുണ്ട് . എന്നിട്ടും ഇന്ത്യൻ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും അവരൊന്നും അന്ന് സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ചിട്ടില്ല …അതിനുള്ള രാഷ്ട്രീയ പക്വത അവർക്കുണ്ടായിരുന്നു. കേന്ദ്രഭരണത്തെ ഇന്ദിരാഗാന്ധിയുടെ “സ്വേച്ഛാധിപത്യം” എന്ന് വിശേഷിപ്പിച്ചു, തൊഴിലാളി വർഗ്ഗത്തിന്റെ ഭരണം സ്ഥാപിക്കാനെന്ന വ്യാജേന, സായുധ കലാപം ശ്രമിച്ചിട്ടുള്ളത് നക്‌സലൈറ്റുകൾ മാത്രമാണ് …അവർ അതിൽ ദയനീയമായി പാരായജയപ്പെടുകയും ചെയ്തു . അവരുടെ ഉദ്ദേശ്യലക്ഷ്യം ജനാധിപത്യം പുനഃസ്ഥാപിക്കുകയും ആയിരുന്നില്ല .
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ (1975-77) ഇന്ദിരാഗാന്ധി മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുകയും , തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ ജനാധിപത്യം സ്വേച്ഛാധിപത്യത്തോടു അടുത്തിരുന്നു . അത് ഭീതി ഉളവാക്കുന്ന ഒരു കയ്പ്പേറിയ ഓർമ്മയായി ഇന്നും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിലകൊള്ളുന്നു . എന്നാൽ 1977 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടു, ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു,1980-ൽ വീണ്ടും തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തി. അതാണ് ഇന്ത്യൻ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തി .

2014 ലെ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിൽ വരികയും, 2019 ൽ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്ത ഒരു സർക്കാർ ആണ് നിലവിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) . രാജ്യം ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ ഇപ്പോൾ വീണ്ടും അടുത്ത സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിലാണ് എന്നിരിക്കെ ഇന്ത്യയുടെ ജനാധിപത്യത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിക്കുന്നത് യുക്തിരഹിതമാണ്.
ഇന്ത്യൻ ഭരണഘടന പുതുതായി ഊരി തിരിയുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിവുള്ള ഒരു രേഖയായിട്ടാണ് നിര്മിക്കപ്പെട്ടിട്ടുള്ളത് . അതിനാൽ ഭരണഘടനാ നിർമ്മാതാക്കൾ തന്നെ അതിൽ ഭേദഗതികൾക്കായി വ്യവസ്ഥകൾ (ആർട്ടിക്കിൾ 368) ഉണ്ടാക്കി, ഒരു ഭാഗവും ഭേദഗതി ചെയ്യാൻ യാതൊരു നിയന്ത്രണവുമില്ല. ഭേദഗതികൾക്കു സംവിധാനമില്ലാതെ കാലഹരണപ്പെടാവുന്ന ഒരു ജഡ ഗ്രൻഥം ആയിട്ടല്ല അതിനെ വിഭാവനം ചെയ്തിട്ടുള്ളത് . പിൽക്കാലത്തു , കോടതിയുടെ ഇടപെടൽ മൂലം ഭരണഘടനയുടെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുന്നതിൽ നിന്ന് പാർലമെൻ്റിനെ തടയുന്ന “basic structure doctrine” നിലവിൽ വരുകയും ചെയ്തിട്ടുണ്ട് .
ഭരണഘടനയിലെ ഭൂരിഭാഗം അനുച്ഛേദങ്ങളും പാർലിമെന്റിൽ ഭൂരിപക്ഷത്തോടെ ഭേദഗതി ചെയ്യപ്പെടാം . എന്നാൽ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവ, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ വ്യാപ്തി, സുപ്രീം കോടതിയെയും ഹൈക്കോടതികളെയും കുറിച്ചുള്ള വ്യവസ്ഥകൾ എന്നിവ പോലെ വളരെ ചില അനുച്ഛേദങ്ങൾക്കു പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും സംസ്ഥാനത്തിന്റെ പകുതിയുടെ അംഗീകാരവും ആവശ്യമാണ്.
ഇന്ത്യൻ ഭരണഘടന ഇന്നുവരെ 106 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട് , ഭാവിയിൽ അത് ഭേദഗതി ചെയ്യപ്പെടുകയും വേണം ….അതിലാണ് അതിന്റെ കാലോചിതമായി പരിണമിക്കാനുള്ള ത്രാണി അടങ്ങിയിട്ടുള്ളതും . കൃത്യമായ നടപടിക്രമങ്ങളിലൂടെ നടത്തപ്പെടുന്ന ഭേദഗതികൾ ഭരണഘടനയ്ക്ക് ഭീഷണിയല്ല, മറിച്ച് അത് യഥാർത്ഥത്തിൽ ഭരണഘടനയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് .
മോദിയുടെയും ഇന്ദിരാഗാന്ധിയുടെയും ഭരണം തമ്മിൽ താരതമ്യം ചെയ്തു നോക്കാം . 1966 നും 1977 നും ഇടയിൽ 25 തവണ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. 42-ാം ഭേദഗതിയിൽ, 41 ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യുകയും 11 എണ്ണം കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ മോദി ഭരണകാലമായ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഭരണഘടന ഭേദഗതി ചെയ്തത് എട്ടു തവണ മാത്രമാണ് . ഉദാ: 2017-ൽ ചരക്ക് സേവന നികുതി (ജി.എസ.ടി ) നിലവിൽ കൊണ്ട് വരൽ, 2019-ൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനു (ഇ.ഡബ്ല്യു.എസ്) സംവരണം, 2019-ൽ ധനകാര്യ കമ്മീഷനും ഭരണഘടനയുടെ ആറാം ഷെഡ്യൂളും സംബന്ധിച്ച വ്യവസ്ഥകളുടെ ഭേദഗതി, ലോകസഭയിലും അസംബ്ലികളിലും പട്ടികജാതി-പട്ടികവർഗ (എസ്.സി/എസ്.ടി) സംവരണം 10 വർഷത്തേക്ക് കൂടി നീട്ടൽ, 2021-ൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ സ്വന്തം ഒബിസി ലിസ്റ്റുകൾ മാറ്റാൻ അധികാരം നൽകുക…എന്നിവ അതിൽ ചിലതു . ഇവയിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് ബി.ജെ.പി പല ഭേദഗതികളും വരുത്തിയത് എന്നതും മറ്റൊരു വസ്തുതയാണ് . ഒരു പൗരൻ എന്ന നിലയ്ക്ക് ഇത്തരം ഭരണഘടനാ ഭേദഗതികളോട് നമുക്ക് ആശയപരമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാൽ ഈ ഭേദഗതികൾ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നവയായിരുന്നു എന്ന് ആർക്കും വാദിക്കാൻ പറ്റുന്നവയല്ല .
“മോദി ഭരണഘടനയ്ക്ക് അപകടമാണ്” എന്ന് കേരളത്തിൽ നിലവിളിക്കുന്നവർ യഥാർത്ഥത്തിൽ ഭീതിവ്യാപാരികൾ മാത്രമാണ്…. കാരണം വിവിധ ലക്ഷ്യപ്രാപ്തിക്കായി ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വരുത്തി, കാലോചിതമായി പൊരുത്തപ്പെടലും സ്ഥിരതയും കൊണ്ടുവരുക, എന്നതാണ് മോദി അടക്കം ജനാധിപത്യ തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരപദവി കൈവരിക്കുന്ന ഏതൊരു ഭരണാധികാരിയുടെ ലക്‌ഷ്യം .