ബൈബിള്‍ കത്തിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. നേരത്തെയും സമാനമായ രീതിയില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് മുഹമ്മദ് മുസ്തഫയ്ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
ബേഡകം പോലീസാണ് സ്വമേധയാ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമുദായിക കലാപത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. നേരത്തെ, കാസര്‍ഗോഡ് മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച പുല്‍ക്കൂട് ഇയാള്‍ നശിപ്പിച്ചിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയില്‍ കാണാൻ കഴിയും. തുടര്‍ന്ന് ബൈബിളിന്റെ പേജുകള്‍ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നതും, കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്ത്തി വച്ച് കത്തിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. തീ പടര്‍ന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാള്‍ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
സര്‍ക്കാര്‍ ഓഫീസുകളില്‍ മതപരമായ ആഘോഷങ്ങള്‍ പാടില്ലെന്ന് പറഞ്ഞാണ് മുഹമ്മദ് മുസ്തഫ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പുല്‍ക്കൂട് നശിപ്പിച്ചത്. എന്നാല്‍, മുഹമ്മദ് മുസ്തഫ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നായിരുന്നു ഇയാള്‍ക്ക് വേണ്ടി വാദിച്ചവരുടെ പ്രചാരണം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബൈബിള്‍ കത്തിച്ച സംഭവത്തില്‍ ഇയാള്‍ വീണ്ടും അറസ്റ്റിലായത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.