വീര സവർക്കർ വീണ്ടും ശ്രദ്ധാകേന്ദ്രമാവുമ്പോൾ

2

വീര സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചു എന്നുള്ള കുപ്രചാരണങ്ങൾ നിരാകരിക്കപ്പെടുന്നു; ഔദ്യോഗിക രേഖ പുറത്തുവന്നിരിക്കുന്നു. ഇത് മുൻപും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് എന്നതിൽ സംശയമില്ല. എന്നാൽ ഇന്നിപ്പൊഴത്തെ പ്രത്യേകത ഔദ്യോഗിക രേഖകൾ അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങൾ നിരാകരിക്കുന്നു എന്നതാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസും വീര സവർക്കാരുമൊക്കെ വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുന്ന വേളയാണല്ലോ ഇത് ; അവർ ഇന്ത്യൻ മനസുകളിൽ ഇല്ലായിരുന്നു എന്നല്ല അതിനർത്ഥം, മറിച്ച്‌ അവരുടെ സ്മരണകൾ ഒരിക്കൽ കൂടി പരമകോടിയിലെത്തി നിൽക്കുന്നു എന്ന്. അതിന് വഴിവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആൻഡമാൻ നിക്കോബാർ സന്ദർശനവും ഡിസംബർ 30- ന് അവിടെ ത്രിവർണ്ണ പതാക ഉയർത്തിയതുമാണ്. തീർച്ചയായും സവർക്കർ എന്താണ് ചെയ്തത് എന്നത് വിലയിരുത്താൻ പറ്റിയ സമയമാണിത്.

1943 ഡിസംബർ 30- ന് ആൻഡമാൻ നിക്കോബാർ ദ്വീപിലെത്തിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് അവിടെ ത്രിവർണ്ണ പതാക ഉയർത്തിയിരുന്നു. അതിന്റെ സ്മരണ പുതുക്കാനാണ് ഇപ്പോൾ പ്രധാനമന്ത്രി അതെ നാളിൽ അവിടെയെത്തിയത്. മാത്രമല്ല അന്ന് ആ ദ്വീപ സമൂഹത്തിലെ മൂന്നെണ്ണത്തിന് പ്രധാനമന്ത്രി പുതിയ പേരുകൾ നൽകുകയും ചെയ്തു…… അതിലൊന്ന് നേതാജിയുടെ പേരിലാണ്. മറ്റൊരുകാര്യം, അവിടത്തെ സെല്ലുലാർ ജയിലിൽ, കാലാപാനിയിൽ, മോഡി എത്തിയതാണ്. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ വീര സവർക്കറെ പാർപ്പിച്ചിരുന്ന ഏകാന്ത സെല്ലിൽ എത്തിയ പ്രധാനമന്ത്രി പ്രാർഥിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നുവല്ലോ. നേതാജിയുടെ പ്രാധാന്യം കുറച്ചു കാണുകയല്ല; എന്നാൽ കാലാപാനി എന്നൊക്കെ ഓർക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ ആളിക്കത്തുക വീര സവർക്കറുടെ മുഖമാണ്, അദ്ദേഹത്തിന്റെ ധീര ചരിത്രമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്വാതന്ത്ര്യ സമര പോരാളി…………. ജയിൽ മോചിതനാവാനായി അദ്ദേഹം ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചുവെന്നും മറ്റുമുള്ള ആക്ഷേപങ്ങൾ പരസ്യമായി ഉന്നയിക്കപ്പെടുന്നതും ഇതിനിടയിൽ നാം കണ്ടു. എന്നാൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള രേഖകൾ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകൾ വെളിച്ചത്ത്‌ കൊണ്ടുവരുന്നതാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള, അതേസമയം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, വ്യക്തിത്വങ്ങളാണ് നേതാജി ബോസും സവർക്കറും. ആത്മാർഥത, പ്രതിബദ്ധത, ആയിരുന്നു ഇരുവരുടെയും കൈമുതൽ. രണ്ടുപേരും ഇന്ത്യയെ സ്വതന്ത്രയാക്കാൻ ശക്തമായി പടപൊരുതി. എന്നാൽ നെഹ്രുവിയൻ സമ്പ്രദായത്തിലായിരുന്നില്ല അവർ നീങ്ങിയത്. ‘ഒത്തുതീർപ്പുകൾ’ അവർക്ക് അന്യമായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് പലപ്പോഴും ബ്രിട്ടീഷുകാരിൽ നിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടതായും വന്നു. ആ കാലഘട്ടത്തിൽ ഗാന്ധിജിയും പണ്ഡിറ്റ് നെഹ്രുവും മറ്റ്‌ കോൺഗ്രസ് നേതാക്കളുമൊക്കെ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഒരിക്കലും ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിലേക്ക് അയക്കപ്പെട്ടിരുന്നില്ല. നെഹ്‌റു അത്തരം വേളകളിൽ, ചിലപ്പോഴെങ്കിലും, ബ്രിട്ടീഷ് അതിഥിയെപ്പോലെ ഗസ്റ്റ് ഹൗസുകളിൽ കഴിഞ്ഞിരുന്നു എന്നതും മറന്നുകൂടാ. അപ്പോഴാണ് നേതാജിക്ക് ഇന്ത്യ വിട്ട് വിദേശത്തേക്ക് പോകേണ്ടിവന്നത്; സവർക്കർക്ക് ദീർഘകാലം സെല്ലുലാർ ജയിലിൽ ഏകാന്ത തടവുകാരനായി മാറേണ്ടിവന്നത്. അൻപത് വർഷത്തേക്കായിരുന്നു അദ്ദേഹത്തെ ശിക്ഷിച്ചത്, 1911 -ൽ. ആറ് മാസം ഏകാന്ത തടവ്; നാലു മാസം ചങ്ങലക്കിട്ടു; ഏഴുദിവസം വിലങ്ങഴിച്ചേയില്ല…….ബ്രിട്ടീഷ് ക്രൂരത. അത് ചരിത്രം. പക്ഷെ അവർ രണ്ടുപേരും ഒരിക്കലും വിദേശിക്ക് മുന്നിൽ തല കുനിച്ചില്ല, മുട്ട് മടക്കിയിരുന്നില്ല. എന്നാൽ അവരെ സ്വതന്ത്ര ഇന്ത്യയിൽ അധികാരം സമ്പാദിച്ച കുടുംബം വല്ലാതെ ഭയപ്പെട്ടിരുന്നു എന്ന് വ്യക്തം. അതാണ് യഥാർഥത്തിൽ അവർക്കുണ്ടായ വിഷമം. ഇന്നും നേതാജിയെയും സവർക്കറെയും എന്തിനേറെ സർദാർ പട്ടേലിനെപ്പോലും ഈ കുടുംബം പുച്ഛിക്കുന്നതും അവഗണിക്കുന്നതും ഓർമ്മിക്കുക. ആ കുടുംബത്തിന്, പാർട്ടിക്ക്, അതൊരു ശീലമാണ്, പാരമ്പര്യമാണ്; രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്.

ഇതിനിടയിൽ ഉണ്ടായ ഒരു സംഭവം കൂടിയുണ്ടായത് മറന്നുകൂടാ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്‌ഗഡിൽ ഒരു സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സവർക്കർക്കെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങളാണ് . ” ഞങ്ങളുടെ പാർട്ടിയിൽ പതിനഞ്ചും ഇരുപതും വര്ഷം ജയിലിൽ കിടന്നവരുണ്ട്. അതേസമയം സവർക്കർജി ബ്രിട്ടീഷുകാർക്ക് മുന്നിൽ കമിഴ്‌ന്ന്‌കിടന്ന്‌ മാപ്പപേക്ഷിക്കുകയായിരുന്നു. നിങ്ങളെ ഞങ്ങളെ രാഷ്ട്രസ്നേഹം പഠിപ്പിക്കേണ്ടതില്ല……”, എന്നാണ് രാഹുൽ പറഞ്ഞത്. അതിന്റെ പേരിൽ സവർക്കറുടെ കുടുംബാംഗങ്ങൾ കോൺഗ്രസ് അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇനി എന്നാണ് മാപ്പപേക്ഷയുമായി കോൺഗ്രസ് അധ്യക്ഷൻ വരുന്നത് എന്നതിന് കാതോർത്തിരിക്കുക. രാഹുൽ ഗാന്ധി അപ്പോഴും മറന്നുപോകുന്നത്, സവർക്കറുടെ ഛായാചിത്രം ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിലുണ്ട് എന്നതാണ് ; മുൻ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുൾ കലാം ആണ് അത് അനാച്ഛാദനം ചെയ്തത്. ആരുടെയൊക്കെ ചിത്രങ്ങളാണ് അവിടെ വെയ്ക്കാറുള്ളത് എന്നത് കോൺഗ്രസ് നേതാവ് തിരിച്ചറിയേണ്ടതല്ലേ. ഞാൻ മനസിലാക്കുന്നത്, ഈ വിഷയം പരിഗണക്ക് വന്നപ്പോൾ അന്ന് അതുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് പ്രണബ് മുഖർജി ആയിരുന്നു; അദ്ദേഹം അതിനെ അനുകൂലിച്ചു. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ ആളാണ് പ്രണബ് ദാ.

ഇവിടെ പ്രശ്നം അതൊക്കെയാണ്; വീര സവർക്കർ മാപ്പ് എഴുതിക്കൊടുത്തണോ ജയിൽ മോചിതനായത്?. അതിനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയോ……?. എന്താണ് അദ്ദേഹം പോർട്ട് ബ്ളയറിലെ സെല്ലുലാർ ജയിലിൽ നിന്ന് ബ്രിട്ടീഷുകാർക്ക് എഴുതിക്കൊടുത്ത രേഖകൾ ഒന്നും ഇതുവരെ വെളിച്ചത്ത് വന്നിരുന്നില്ല. ആ രേഖകൾ കാണാതെ, വാതുതകൾ അറിയാതെ, ചിലർ അദ്ദേഹത്തിനെതിരെ പലരും ആക്ഷേപങ്ങൾ ചൊരിയുകയായിരുന്നു. എന്നാൽ ആ രേഖകൾ പലതും ലണ്ടനിൽ ബ്രിട്ടീഷ് ആർക്കൈവ്സിൽ ഉണ്ട്; അതിൽ ചിലത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് ……….. ട്വിറ്ററിലെ സുഹൃത്തായ സങ്കേത് കുൽക്കർണി നടത്തിയ പരിശ്രമങ്ങളാണ് അതിന് വഴി തുറന്നത്. എല്ലാമായി എന്നല്ല, രണ്ടെണ്ണം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. അതിൽ ഒന്ന് ഇവിടെ ചേർക്കുന്നു….. രണ്ടു പേജുകളുണ്ട്. സവർക്കർ നൽകിയ അപേക്ഷയെക്കുറിച്ചും അതിൽ ബ്രിട്ടീഷ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണങ്ങളും അതിലുണ്ട്. ഇവിടെ ഒന്നുകൂടി; കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്….. ബ്രിട്ടന്റെ കയ്യിലുള്ള ആ വിധം രേഖകൾ ഇന്ത്യയിൽ ലഭ്യമാക്കാൻ ശ്രമിക്കണം. സർക്കാരുകൾ തമ്മിലാവുമ്പോൾ അത് എളുപ്പവുമാവും.

1911 ഫെബ്രുവരി 9- ന്റെ ആഭ്യന്തര വകുപ്പിൻെറ കത്താണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. വിഡി സവർക്കർ സമർപ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഒന്നാണത്. അതിന്റെ പ്രത്യേകത, എന്താണ് സവർക്കർ ആവശ്യപ്പെട്ടിരുന്നത് എന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ആ കത്തിൽ സൂചിപ്പിക്കുന്നുണ്ട് എന്നതാണത്‌; ” in which he prays that general amnesty may be granted to all persons convicted of political offences”…… അതായത് ‘ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് എല്ലാം രാഷ്ട്രീയ മാപ്പ് കൊടുക്കണം’ എന്ന്‌. അവിടെ, തനിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രയോജനം ലഭിക്കണം എന്നല്ല സവർക്കർ ഉദ്ദേശിച്ചത് എന്ന് വ്യക്തം. ഇവിടെ ഓർക്കേണ്ടത്, സവർക്കർ ദീർഘകാലം അവിടെ ഏകാന്ത തടവുകാരനായിരുന്നു; അത്രക്ക് വിഷമം മറ്റാർക്കും അവിടെ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും മറ്റുള്ള സ്വാതന്ത്ര്യ സമര സേനാനിമാർക്ക് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന് മുന്നിലെത്തിയത്. അതിൽ രണ്ടാമത്തെ പേജിൽ എഴുതിയിരിക്കുന്നത് നോക്കുക……… അത് സർക്കാർ ഭാഗത്തുനിന്നുള്ള കുറിപ്പാണ്. ” Petition by VD Savarkar for an amnesty to all political offenders (not necessarily including himself)”. അത് കാണിക്കുന്നതും എല്ലാവര്ക്കും വേണ്ടിയാണ് സവർക്കർ ഹർജി നൽകിയത് എന്നതാണ്. അതിന് താഴെ സവർക്കർക്ക് എന്തുകൊണ്ട് മാപ്പ് കൊടുത്തുകൂടാ എന്ന് കാണിക്കുന്ന അധികൃതരുടെ കുറിപ്പുമുണ്ട്. ബ്രിട്ടീഷുകാർക്ക് അദ്ദേഹം എത്രമാത്രം വലിയ ശത്രുവായിരുന്നു എന്നതല്ലേ അത് കാണിച്ചുതരുന്നത്.

അതെ സമയം തന്റെ ജീവചരിത്രത്തിൽ സവർക്കർ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. “It was my duty as a follower of responsive co-operation, to accept such conditions as would enable me to do better and larger work for my country than I was able to do during the years of imprisonment. I would be free thus to serve my mother country, and I would regard it as a social duty.” അതായത്, “ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാനല്ല പുറത്തിറങ്ങി, അവിടെ കിടന്ന് ചെയ്യുന്നതിലുപരി, രാജ്യത്തിന് വേണ്ടി കൂടുതൽ മെച്ചപ്പെട്ടവിധം പ്രവർത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. എന്റെ മാതൃഭൂമിയെ സേവിക്കാൻ അപ്പോൾ എനിക്ക് സ്വാതന്ത്ര്യമുണ്ടാവും ……. അതെന്റെ സാമൂഹ്യ പ്രതിബദ്ധതയായി ഞാൻ കാണുന്നു ……”. ഇതായിരുന്നു ഉദ്ദേശം; ജയിൽ മോചിതമായിട്ട് വീട്ടിൽ കിടന്നുറങ്ങാനായിരുന്നില്ല, പോരാട്ടം തുടരാനാണ്, സവർക്കർ ശ്രമിച്ചത് എന്നതും വ്യക്തം.

ആരാവാം സവർക്കറെ പ്രതിക്കൂട്ടിലാക്കിയത് അല്ലെങ്കിൽ ബഹുജന മധ്യത്തിൽ ആക്ഷേപിക്കാൻ കളമൊരുക്കിയത് ?. കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തിനെതിരെ അത്തരം വാദഗതി ഉയർത്തിയിരുന്നു എന്നത് ശരിയാണ്. ക്വിറ്റ് ഇന്ത്യ സമരത്തിലും പിന്നീട് രാജ്യം സ്വതന്ത്രമായപ്പോഴും ഇടത് പാർട്ടികൾ സ്വീകരിച്ച കുപ്രസിദ്ധ നിലപാട് അറിയാമല്ലോ; അതിനെ മറികടക്കാനായി ഇതൊക്കെ ഉന്നയിക്കാൻ അവർ ശ്രമിച്ചിരിക്കാം. എന്നാൽ കോൺഗ്രസുകാരുടെ ലക്ഷ്യമെന്താവണം……. അത് നേരത്തെ സൂചിപ്പിച്ചത് പോലെ, നേതാജിയോടും സർദാർ പട്ടേലിനോടും മറ്റും സ്വീകരിച്ചത് പോലുള്ള നിഷേധാത്മക നിലപാട് തന്നെ. തെറ്റിദ്ധാരണകൾ പരത്താനുള്ള കുത്സിത നീക്കങ്ങൾ അവരുടെ സ്ഥിരം ശൈലിയാണല്ലോ…… നേതാജിയെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്; ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദാരുണ മരണം പോലും അതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നവരുണ്ടല്ലോ. അത് മറ്റൊരിക്കലാവാം.

കെവിഎസ് ഹരിദാസ്

2 COMMENTS

  1. വളരെ നല്ല ലേഖനം ഹരിദാസ് ജി..

    മപ്പെഴുതി മപ്പെഴുതി എന്നു അട്ടഹസിക്കുന്ന ജനതക്കുള്ള മറുപടി കൂടി ആണിവ…

    സവർക്കർ പകർന്ന ആശങ്ങൾ ഒരു ആവേശം തന്നെ ആണ് പക്ഷെ എന്തു ചെയ്യാൻ ചരിത്രത്തിന്റെ രൂപത്തിൽ ആ മനുഷ്യനെ കളവിന്റെ പേരിൽ വേട്ടയാടുകയാണ് ഇന്നും അന്നും എന്നും ചെയ്തിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here