യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങൾ വിടാതെ പിടികൂടുന്നു. ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ കോപ്പിയടി വിവാദത്തിന് പിന്നാലെ, ആഡംബര റിസോർട്ടിൽ ഒന്നര വർഷമായി ചിന്ത വൻതുക വാടക നൽകി താമസിക്കുന്നുവെന്ന ആരോപണം കൂടി വന്നതോടെ സിപിഎമ്മും, യുവജന കമ്മീഷൻ അദ്ധ്യക്ഷയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കുകയാണ്. പി കെ ശ്രീമതി മാത്രമാണ് പരസ്യ പിന്തുണയുമായി വന്നത്. ചങ്ങമ്പുഴ വിവാദത്തിൽ ഇപിയെ പോലുള്ളവർ ചിന്തയ്ക്ക് തുണയായി കുറിപ്പിട്ടിരുന്നു.
ഏറ്റവുമൊടുവിൽ മോശം പെരുമാറ്റമാണ് ചിന്ത ജെറോമിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഭക്ഷണം കഴിക്കാൻ റസ്റ്റോറണ്ടിൽ പോയപ്പോൾ ചിന്ത ജെറോം ജീവനക്കാരോട് തട്ടിക്കയറി എന്നാണ് ആക്ഷേപം. ഭക്ഷണം കൊണ്ടുവരാൻ വെയിറ്റർമാർ വൈകിയതാണ് അവരെ പ്രകോപിപ്പിച്ചത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ചിന്ത ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറിയത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. ഭക്ഷണം കിട്ടാൻ വല്ലാതെ വൈകി എന്ന പേരിലായിരുന്നു ശകാരവർഷം. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നു.
ജീവനക്കാർക്ക് നേരെയുള്ള ശകാരം കടുത്തതോടെ ഭക്ഷണം നൽകില്ലെന്നായി ഹോട്ടൽ ജീവനക്കാർ. ഇതറിഞ്ഞതോടെ ചിന്തയുടെ ശൗര്യം കൂടി. എല്ലാം കണ്ടുകൊണ്ട് നിസ്സഹായരായി ഇരുന്നു എം എ ബേബിയും ഭാര്യയും. ഇരുവരും പോട്ടെ സാരമില്ലെന്ന് പറഞ്ഞ് ചിന്തയെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാൻ കൂട്ടാക്കിയില്ല. കൂടുതൽ പ്രകോപനം ഉണ്ടാക്കാനാണ് ചിന്ത ശ്രമിച്ചതെന്നാണ് ആരോപണം.
എന്നും പാവപ്പെട്ട തൊഴിലാളികൾക്കൊപ്പം എന്ന് ആണയിടുന്ന പാർട്ടിയുടെ സഖാവ് തന്നെ ഇങ്ങനെ ജീവനക്കാരോട് മോശമായി പെരുമാറിയതിലെ ശരികേടാണ് അവിടെ ഉണ്ടായിരുന്നവർ പങ്കുവയ്ക്കുന്നത്. സാധാരണഗതിയിൽ ഭക്ഷണം ഓർഡർ ചെയ്താൽ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഹോട്ടലുടമ പറയുന്നത്. കാര്യം മനസ്സിലാക്കാതെയാണ് അവർ തട്ടിക്കയറിയതെന്ന് ജീവനക്കാരും പറയുന്നു.