മാമാ മാധ്യമപ്രവര്‍ത്തനം അഥവാ മാതൃഭൂമി മതമൗലികവാദികളെ സൃഷ്ടിക്കുന്ന വിധം : സുജിത് എഴുതുന്നു …
ഡിസംബര്‍ 17 മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂ കോപ്പിയാണ് ചിത്രം.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമുണ്ടായ ചാനല്‍ ചര്‍ച്ചയില്‍ ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്ര മോഡി എല്ലാ മുസ്ലിങ്ങളും തീവ്രവാദികളാണെന്ന് പറഞ്ഞതായി ദ ഹിന്ദുവിന്റെ മുന്‍ എഡിറ്ററും ദ വയറിന്റെ ഇപ്പോഴത്തെ എഡിറ്ററുമായ സിദ്ധാര്‍ഥ വരദരാജന്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞാണ് ട്രൂ കോപ്പി തുടങ്ങുന്നത്. സിദ്ധാര്‍ഥ വരദരാജന്‍ പങ്കെടുത്ത ചര്‍ച്ചയുടെ വീഡിയോ യൂ ട്യൂബില്‍ ലഭ്യമാണ്. ഒരിടത്തു പോലും മോഡി അങ്ങനെ പറയുന്നില്ല. ഭീകരതയെയും ഇസ്ലാം മതത്തെയും രണ്ടായി കാണണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വീഡിയോ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരായ ഒക്ടോബര്‍ 22ലെ ട്രൂ കോപ്പിയാണ് രണ്ടാമത്തെ ചിത്രം.
ആസൂത്രണമില്ലാതെ ധൃതിപിടിച്ച് വാക്‌സിന്‍ നടപ്പാക്കുന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്ന് നേരത്തെ ആഴ്ച്ചപ്പതിപ്പ് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ട്രൂ കോപ്പി പറയുന്നു. ആഴ്ചപ്പതിപ്പ് ഉന്നയിച്ച ചോദ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കാതെ വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മതപരമായ കാരണങ്ങളാലും വാക്‌സിന്‍വിരുദ്ധ മൗലികവാദങ്ങളാലും വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവര്‍ ഉള്ളടക്കരാഷ്ട്രീയത്തെ ബോധപൂര്‍വ്വം തങ്ങള്‍ക്കനുകൂലമാക്കി അവതരിപ്പിച്ചു. രാഷ്ട്രീയജാഗ്രതയുടെ കുറവ് ഈ ലേഖനങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ജാഗ്രതക്കുറവിന്റെ ചെറുസ്ഥലങ്ങളിലേക്ക് മതമൗലികവാദികളും വാക്‌സിന്‍വിരുദ്ധരും കടന്നുകയറുകയും വാക്‌സിന്‍ വിരുദ്ധതക്ക് ഉപയോഗപ്പെടുത്താന്‍ പറ്റിയ ചരക്കായി ലേഖനങ്ങളെ മാറ്റുകയും ചെയ്തു എന്നത് വസ്തുതയാണ്.
അതായത്, ഇപ്പോഴത്തെ വാക്‌സിന്‍വിരുദ്ധ മതമൗലികവാദം ഉത്പാദിപ്പിച്ചതിലും വാക്‌സിന്‍ നല്‍കാനെത്തുന്ന നഴ്‌സിനെ കയ്യേറ്റം ചെയ്യുന്ന തരത്തിലേക്ക് അതിനെ വളര്‍ത്തിയതിലും തങ്ങള്‍ക്ക പങ്കുണ്ടെന്ന് മാതൃഭൂമി തുറന്നുസമ്മതിക്കുന്നു. എന്തൊക്കെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ മേമ്പൊടി ചേര്‍ത്താലും വാക്‌സിന്‍ വിരുദ്ധ മതമൗലികവാദികളെ സൃഷ്ടിച്ചതില്‍ മാതൃഭൂമി പ്രതിസ്ഥാനത്ത് തന്നെയാണെന്നതിന് അവരുടെ കുറ്റസമ്മതമൊഴി മാത്രം മതി. നിങ്ങളെ ഭരിക്കുന്ന പ്രധാനമന്ത്രി നിങ്ങളെ മുഴുവന്‍ തീവ്രവാദികളായി കാണുന്നയാളാണെന്ന് മുസ്ലിങ്ങളുള്‍പ്പെടുന്ന സമൂഹത്തിലേക്ക് അച്ചടിച്ചിറങ്ങുന്ന ആഴ്ചപ്പതിപ്പില്‍ അറപ്പില്ലാതെ നുണയെഴുതുമ്പോള്‍ മറ്റെന്താണ് മാതൃഭൂമി പ്രതീക്ഷിക്കുന്നത്. ഇസ്ലാമിസ്റ്റുകളുടെ ഇരവാദത്തിന് ശക്തിപകര്‍ന്ന് കൂടുതല്‍ മതതീവ്രവാദികളെ സൃഷ്ടിക്കാന്‍ ഈ ലേഖനങ്ങള്‍ ഉപയോഗിക്കപ്പെട്ടുവെന്ന് പിന്നീട് കുമ്പസാരിക്കുമോ?. ഈ രാജ്യത്തെ മുസ്ലിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരിക്കുന്നു, ഇന്ത്യന്‍ മുസ്ലിമിന് ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല തുടങ്ങി മൗദൂദിയന്‍ ഇരവാദത്തേക്കാള്‍ ഇനംകൂടിയ വിഷംതുപ്പലുകളും ട്രൂ കോപ്പിയില്‍ പരന്നുകിടക്കുന്നുണ്ട്. ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിച്ചവരെ ആശ്വസിപ്പിക്കാനെത്തിയ നിര്‍മ്മല സീതാരാമനെ കേരളം ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഭയപ്പെടുത്തുന്ന സ്വീകാര്യതയെന്ന് നിലവിളിച്ച മനില സി മോഹനാണ് ഇതിന്റെ കര്‍ത്താവ്. അബദ്ധത്തില്‍ വീണതല്ല, വിഷം അറിഞ്ഞുകൊണ്ട് തുപ്പിയത് തന്നെയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ചും സംഘപരിവാറിനെക്കുറിച്ചും നിങ്ങള്‍ക്കെന്തുമെഴുതാം. പ്രതിഷേധം ഇത്തരം ഫേസ്്ബുക്ക് പോസ്റ്റുകളില്‍ ഒതുങ്ങിക്കോളം. ഒരു വര്‍ഷം മുന്‍പ് ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയില്‍ വിറച്ച് തങ്ങള്‍ മുസ്ലിം വിരുദ്ധരല്ലെന്ന സത്യവാങ്മൂലത്തിന് മതനേതാക്കളുടെ വീട്ടുമുറ്റത്ത് വെപ്രാളപ്പെട്ട് കാത്തുകെട്ടിക്കിടന്നത് ആരും മറന്നിട്ടില്ല.
കടപ്പാട് : സുജിത്